2015, ഡിസംബർ 1, ചൊവ്വാഴ്ച

സിംഹാസനത്തിലേക്ക് ഉരുളുന്നരഥക്കാഴ്ചകള്‍..



എന്‍റെ ആകാശത്തിനു മീതേ
ജാതിഭ്രാന്തെന്നമാലിന്യം
കോരിച്ചൊരിഞ്ഞാണവര്‍
സിംഹാസനം തീര്‍ക്കുന്നത്
ഉരുളുന്നരഥചക്രങ്ങള്‍ക്കു
താഴെ ഞെരിഞ്ഞൊടുങ്ങുന്നു നിസ്വര്‍
ജീവിതപ്പെരുവഴിയില്‍നിന്ന്
കിനാവുകാണാനുള്ളവകാശവും
അവരപഹരിച്ചെടുക്കുന്നു.
അയല്‍ക്കാരന്റെ കാലോടിഞ്ഞി-
ട്ടെനിക്കൊന്നു നടക്കണമെന്നൊരു
നവദര്‍ശനം പൊതുവേദിയി-
ലുളുപ്പില്ലാതെ വിളമ്പി മാന്യരാകുന്നു.
നിര്‍ദ്ദയം വിഷവീര്യമേറെത്തളിച്ച്
വിതച്ചുകൊയ്താഹരിക്കുന്നു-
കഠിനതപുല്‍കിയ വിഭാഗീയത.
മനസ്വസ്ഥതയുടെ മേലാപ്പുകീറുന്നവര്‍
അപരന്‍റെമുറിവിന്നു മീതേ
ആത്മസുഖം നേടിതൃപ്തരാകുന്നു
കൂര്‍ത്തപല്ലുകള്‍ക്കുതുല്യമാം കപടവാക്കുകള്‍
നന്മയുടെനേര്‍പഥത്തിലാഴ്ന്നിറങ്ങി
ബുദ്ധന്‍റെനിണം രുചിക്കുന്നു.
നിലാവ് നഷ്ടപ്പെട്ടു
ഇരുട്ടിന്‍റെകരങ്ങള്‍
നഖമുനയാഴ്ത്തുന്നു.
ഇല്ലിവിടെയവശേഷിച്ചിട്ടില്ല
സ്വാമി വിവേകാനന്ദന്‍,
ശ്രീ നാരായണഗുരു,
മഹാത്മാഗാന്ധിയിവരുടെ
പാദരശ്മികള്‍ പോലും..!
മറവി അതിന്‍റെ കാലത്തിലേക്ക്
എത്രവേഗമാണ് പ്രവേശിച്ചതെന്നു്
അടയാളപ്പെടുത്തുന്നു നിരന്തരം
ചരിത്രപഥത്തിലെ തമോഗര്‍ത്തങ്ങള്‍


ബന്‍സി ജോയ്----------------- 2/ 12 /15

2015, നവംബർ 21, ശനിയാഴ്‌ച

നവംബറിന്റ നഷ്ടം ചുംബനം മാത്രമോ....?


---------------------------------------------------@

പ്രിയപ്പെട്ട അനാമിക,
തൂമഞ്ഞിനിടയില്‍നിന്ന്‍
നനുത്തപ്രകാശമായ് നിന്‍റെ മന്ദഹാസം
എന്നെ തൊടുന്നത് ഞാനറിയുന്നു.
മരങ്ങള്‍ ഉണര്‍ന്നുതുടങ്ങുന്നതേയുള്ളൂ
രാവില്‍സ്വപ്നംകണ്ടുമയങ്ങിയ
പക്ഷിഗണങ്ങള്‍ പരസ്പരം
ചുംബിച്ചു പുതിയപുലരിയി-
ലേക്കുണര്‍ന്നു വാചാലമാകുന്നു.
സ്നേഹത്തിന്‍റെ സുഗന്ധവാഹിയായ
തൂവലുകള്‍ നീയവശേഷിപ്പിച്ചരാത്രിയില്‍
ഞാന്‍ യൂദായെ സ്വപ്നംകണ്ടു!
"അവന്‍ ജനിക്കാതിരുന്നെങ്കില്‍"
എന്നവനെക്കുറിച്ചു വേദനിച്ച
ഗുരുവിന്‍റെ നേത്രങ്ങള്‍
സജലങ്ങളാകുന്നതു ഞാനറിഞ്ഞു
കുറച്ചു വെള്ളിനാണയങ്ങള്‍...
ഒരു ചുംബനം മാത്രമാണ്
അവനു ചെലവുവന്നതു്
അതോടെ അവനിലവശേഷിച്ച
നന്മയും ചോര്‍ന്നുപോയി.
നന്മപ്രസരിക്കാത്ത വഴികളിലൂടെയാണ്‌
ഈ കെട്ടകാലത്തിലെ യാത്രകള്‍
കരങ്ങള്‍കോര്‍ത്തുനാം ഇനി
സൂക്ഷിച്ചുചുവടുകള്‍ വയ്ക്കുക.
ചുംബനങ്ങളുടെ വഴിയില്‍
ചതി പതിയിരുപ്പുണ്ടെന്നു
അനുഭവിച്ചറിഞ്ഞവരുണ്ട്‌.
ഉടലിന്റെഉഷ്ണസഞ്ചാരങ്ങളെ
പണംകൊണ്ട് ശമിപ്പിക്കുന്നവരില്‍ നിന്ന്‍
നാം നമ്മുടെ വിശുദ്ധചുംബനങ്ങളെ
സൂക്ഷിച്ചു വയ്ക്കേണ്ടതായിട്ടുണ്ട്.
ഓരോ ചുംബനവും അതിനര്‍ഹത
യുള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതാണു്.
നിന്‍റെ പേലവാധരങ്ങളില്‍ നിറഞ്ഞ-
മധുരം നുകരുന്നതിന് നിന്‍റെ മിഴികളിലൂടെ
ഞാനെന്നെ കാണുന്നു.
നിന്‍റെ ചുംബനങ്ങള്‍ക്കു പാത്രമാകാന്‍
ഞാനെന്നെ നിര്‍മ്മലനാക്കുന്നിടത്തു നിന്ന്‍
എന്‍റെ പ്രണയത്തിന്റെ യാത്ര തുടങ്ങുന്നു.


//////////ബന്‍സിജോയ്                 22.11.15

2015, നവംബർ 7, ശനിയാഴ്‌ച

ക്യാമറ വച്ച വിദ്യാഭ്യാസം

(മുന്തിയ ഫീസുവാങ്ങുന്ന ഒരു സ്കൂളില്‍, അധികാരികള്‍ അദ്ധ്യാപികമാരെ പുറംകുപ്പായം അണിയിച്ചു.പൊക്കിളാണു കാരണം.ക്ലാസ്സുമുറിയില്‍ ക്യാമറയും വച്ചു.ഇനി ഡിസിപ്ലിന്‍ വരും!!!)


------------------------------------@
പരാങ്മുഖനായ പഠിതാവാണ് ഞാനിന്ന്‍
എന്‍റേകാഗ്രതയ്ക്കു ഭംഗം വന്നിരിക്കുന്നു.
എന്നുരിയാട്ടങ്ങള്‍ക്കുമീതേ ഉടലിന്നു മീതേ
ഉടുപ്പിന്നുമീതേ ഉച്ചഭക്ഷണത്തിന്നുമീതേ
ഇമവെട്ടത്തൊരുകണ്ണ് തുറന്നുവച്ചിരിക്കുന്നു.
എന്റെ ചലനങ്ങള്‍ ആലേഖനം ചെയ്ത്
ആരോകാഴ്ചയ്ക്കു വിഷയമാക്കുന്നു
അവരുടെ ഹിതത്തിനനുസരിച്ച്
എന്റെ ചലനങ്ങള്‍രൂപപ്പെടുത്താന്‍
ഞാനിനി പഠിക്കേണ്ടിയിരിക്കുന്നു.

ഉള്ളില്‍ കുടുങ്ങിപ്പോയ വാക്കുകളുടെ ഭാരത്താല്‍
മുറിവേല്‍ക്കപ്പെട്ട ഒരദ്ധ്യാപിക ക്ലാസ്സില്‍
കൈകാലുകള്‍ക്കും മൌനത്തിന്റെ കടിഞ്ഞാണ്‍
സാരിക്കുമേലൊരു പുറംകുപ്പായമണിഞ്ഞെത്തിയത്
"പൊക്കിളുണ്ടാക്കിയ പ്രകോപന"മെന്ന്‍ നെടുനിശ്വാസം.
കറുത്തചുവരില്‍ വെളുത്തചോക്കുകൊണ്ട്
വരയപ്പെടുന്ന അക്ഷരങ്ങള്‍ ഇന്ന്‍ ആരിലേക്കും
അര്‍ത്ഥബോധം നിറച്ചെത്തുന്നില്ല.
തലയ്ക്ക്മുകളില്‍ ഡമോക്ലിസിന്റെ വാളുപോലെ
ഒരു മൂന്നാംകണ്ണ് തിരിയുന്നു.

ഇന്നു ക്ലാസ്സുമുറിയൊരു തടവറയാണ്
അര്‍ത്ഥശൂന്യമായവാക്കുകള്‍ ചിതറിത്തെറിക്കുന്നു.
ഹനിക്കപ്പെടുന്ന എന്‍റെ സ്വാതന്ത്ര്യം
മനസ്സിലൊരു വന്യതവളര്‍ത്തുന്നു.
ആര്‍ക്കോവേണ്ടി ഇന്‍കുബേറ്ററില്‍
വിരിയിച്ചെടുക്കുന്ന ചരക്കുകള്‍ മാത്രമാണി-
ച്ചുവരുകള്‍ക്കുള്ളില്‍ രൂപപ്പെടുന്നത്.
വായ്ത്തലയ്ക്കു കീഴെ നിശബ്ദമായ്
ശിരസ്സു നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍

ബന്‍സി ജോയ് 8-11-15

2015, നവംബർ 4, ബുധനാഴ്‌ച

പശു ഒരു ഭീകരജീവിയാണ്


തൊഴുത്തില്‍നിന്നപശു
ഭയമായി തെരുവിലിറങ്ങിനടക്കുന്നു.
കയറിന്‍റെമറ്റേയറ്റംകയ്യാളുന്നവര്‍
കാഴ്ചയ്ക്കുമറഞ്ഞുനില്‍ക്കുന്നു.
അധികാരത്തിന്‍റെ മേച്ചില്‍പ്പുറങ്ങ-
ളന്വേഷിച്ചതിലഭിരമിക്കുന്നവര്‍
പശുവിന്‍റെയടിസ്ഥാനത്തില്‍
മനുഷ്യനെ മൂന്നായിതിരിച്ചു
ബീഫുതിന്നുന്നവര്‍
ബീഫുതിന്നാത്തവര്‍
ബീഫുവിറ്റ് കാശാക്കുന്നവര്‍
ഇവര്‍പരസ്പരം ഇരകളും
വേട്ടക്കാരുമാകുമ്പോള്‍
കൂര്‍ത്തകൊമ്പുകള്‍ക്കിടയില്‍
ജീവിതം വിറങ്ങലിച്ചുനില്‍ക്കുന്നു
മനുഷ്യന്‍റെവില ചാണകത്തിലും
താഴെയെന്ന് സെന്‍സെക്സ് സൂചിക.

////ബന്‍സി ജോയ്‌                        ൫-൧൧-൧൫

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഓണത്തല്ല്‌


------------------------------@
ജാതി, മതം,
ദൈവം,ഗുരു,
രാഷ്ട്രീയം,പ്ലോട്ട്,
ജയന്തി.............
ഇത്യാദികളെക്കുറിച്ച്
അണ്ടന്‍,അഴകോടന്‍,
ചെമ്മാന്‍,തുടങ്ങി
നാട്ടിലെ സകലമാന
കാര്‍ക്കോടകന്മാരും
വിഷംചീറ്റി പരസ്പരം
ഹിംസിച്ച് ചര്‍ച്ചിച്ചു.
ഇതൊരു ദൃശ്യമാധ്യമ
വാര്‍ത്താധിഷ്ഠിതപരിപാടിയെന്ന്‍
ഭരതവാക്യംചൊല്ലുന്നു
ഷാളിടാത്ത അവതാരക.

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

അയ്‌ലന്‍ കുര്‍ദി


--------------------------------@
സമാധാനത്തിന്‍റെ തൂണുകള്‍
പിഴുതെറിയപ്പെട്ടിരിക്കുന്നു.
അരാജകത്വം ക്രൌര്യംനിറഞ്ഞ
കൂര്‍ത്തപല്ലുകള്‍കൊണ്ട്
നായാട്ടിനിറങ്ങിയിരിക്കുന്നു.
ദൈവം ആവേശിച്ചവര്‍
ആയുധംകയ്യിലേന്തി
തെരുവിലിറങ്ങിയിരിക്കുന്നു.
നിരാലംബജീവിതങ്ങള്‍
മാതൃരാജ്യത്ത് അഭയാര്‍ത്ഥികളാകുന്നു.
ഗര്‍ജ്ജിക്കുന്നസിംഹാസനങ്ങളില്‍നിന്ന്‍
തീക്കാറ്റടിച്ചുവരുന്നു.
ചുട്ടുനീറുന്നനെരിപ്പോടില്‍നിന്ന്‍
ആരാണ് മോചനംആഗ്രഹിക്കാത്തത്?
ആടിയുലയുന്ന ജീവിതനൌകയില്‍
അഭയംതേടി നിലവിട്ടപ്രയാണം
ആഴക്കടലില്‍ പിടിവിട്ട വിരല്‍ത്തുമ്പ്‌
പ്രാണന്‍റെപാശങ്ങളറുത്ത് ജലസമാധി
തിരകളുടെതാരാട്ടില്‍ ഭൂമിയെചുംബിച്ച്,
പ്രകാശംനഷ്ടപ്പെട്ട്, ഒരു നക്ഷത്രം


..............ബന്‍സി ജോയ്........................൫-൯-൧൫

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഓണം-2015











-----------------------------@
മരണക്കളി
കരാളനൃത്തം
ചെകുത്താന്റെവേഷം
ദാഹംപെരുത്തകണ്ണുകള്‍
വിഷംപുരട്ടിയവാക്കുകള്‍
വ്യാജന്‍നുരയുന്നഊട്ടുപുരയില്‍
മായംകലര്‍ന്നസദ്യ
ക്രമംകെട്ടചലനങ്ങളില്‍
പൊലിയുന്നപ്രതീക്ഷകള്‍
കേരളംപാതാളമെന്നു
നന്മകളുടെചക്രവര്‍ത്തി.


///////ബന്‍സി ജോയ്                             31-8-2015

2015, ജൂലൈ 22, ബുധനാഴ്‌ച

മരുഭൂമിയിലെ പരീക്ഷകന്‍




ഒരുകയ്യില്‍ ബൈബിളും
മറുകയ്യില്‍ പ്രലോഭനവുമായി
സഹോദരാ..എന്നു വിളിച്ചുകൊണ്ട്
പരീക്ഷകന്‍ കയറിവന്നു
രോഗദുരിതങ്ങള്‍ നിറഞ്ഞ
എന്‍റെ ജീവിതമരുഭൂമി
അവന്‍റെ പരീക്ഷണഭൂമിക.
അവന്‍റെ നാവിന്‍റെവായ്ത്തലയില്‍
എന്‍റെകുടുംബം കുടുങ്ങി.
മാനസാന്തരപ്പെട്ടോ?
രക്ഷിക്കപ്പെട്ടോ?
മുങ്ങിച്ചേര്‍ന്നോ?
പരീക്ഷകന്‍ ചോദിച്ചു
മൌനം മറുപടി.

പാപമോചനം
ശാപമോചനം
ദുരിതമോചനം
അത്ഭുതരോഗശാന്തി
അമേരിക്കയ്ക്കു വിസാ
നാലഞ്ചുബാങ്കുകളില്‍
നിറയെ കാശ്
ബംഗ്ലാവ്, കാറ്
ജീവന്‍റെ പുസ്തകത്തില്‍പേര്
സ്വര്‍ഗരാജ്യത്തില്‍ ഏക്കറുകള്‍
പട്ടയംപതിച്ചു നല്‍കും
അയതിന്നു പാവിരിച്ചു-
നമസ്കരിക്കുകെന്നു പരീക്ഷകന്‍

നമസ്കരിച്ചു, ഒറ്റനമസ്കാരം,
പരീക്ഷകന്നു ദര്‍ശനപ്പെരുമഴ
അര്‍ത്ഥരഹിതമപശബ്ദങ്ങള്‍
അന്യഭാഷയെന്നു വ്യാഖ്യാനം.
എല്ലാത്തിനുംകാരണം പാപമാണ്
ആത്മാവില്‍നിന്ന് അരുള്‍മൊഴി!
നോക്കിയതു പാപം
നടന്നതു പാപം
നിന്നതു പാപം
തോട്ടത്, പിടിച്ചത്,
തുപ്പിയത്, തുമ്മിയത്,
തിന്നത്, കുടിച്ചത്,
ജനിച്ചത്,ജനിപ്പിച്ചത്
എല്ലാം പാപം
(ക്രീയ = പാപം)
വിലക്കപ്പെട്ടകനി കഴിച്ച
ആദമിനെപ്പോലെ ഞാന്‍
പോത്തിപ്പിടിച്ചു തലകുനിച്ചുനിന്നു.
എന്‍റെഹൃദയത്തില്‍ നഖംതാഴ്ത്തി
മടിശ്ശീലയിലെ ഒാട്ടക്കാലണപോലും
പിച്ചിപ്പറിച്ചെടുത്ത് അവന്‍
തടിച്ചുകൊഴുത്തുന്മാദിക്കുന്നെന്നു
നല്ല ശമര്യാക്കാരന്‍ പറഞ്ഞിട്ടും
എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല.

////ബന്‍സി ജോയ്                                22/7/2015






2015, ജൂൺ 13, ശനിയാഴ്‌ച

ചെമ്പരത്തിപ്പൂവ്




ദാരിദ്ര്യംവാരിച്ചുറ്റിയാണ്
നഗ്നത മറച്ചത്,എന്നിട്ടും
നല്ല അയല്‍ക്കാരന്‍ അപഹസിച്ചു
കാലുവെന്തനായയെപ്പോലെ
നിത്യച്ചെലവിനോടിയിട്ടും
കരുതിയില്ലെന്നാരോപിച്ച്
ബന്ധുക്കള്‍മുഖംതിരിച്ചു.
അന്തിക്കുശയ്യാവലംബിയായ് ;
തണ്ടെല്ലുതകരുന്ന വേദന,
അമര്‍ത്തിയതേങ്ങല്‍,
ഏങ്ങലടിച്ചുഞരങ്ങിയത്
സുഖിക്കുകയാണെന്ന്
സഹജീവികളുടെ ഫലിതം!
അങ്ങനെയാണ് ചങ്കുപറിച്ചത്.

///////ബന്‍സിജോയ്.....................14/6/15

2015, മേയ് 26, ചൊവ്വാഴ്ച

പരീക്ഷ


----------------------------------------@

പുസ്തകം തുറന്നുവച്ച്
എഴുതിത്തുടങ്ങുക
ആവര്‍ത്തിച്ചുവരയ്ക്കപ്പെടുന്ന
അക്ഷരങ്ങള്‍ക്കു് ആര്‍ത്ഥഭാരം ഉണ്ടാവില്ല.
ഭയപ്പെട്ടു വിറയ്ക്കാന്‍
പിന്നിലൂടെ നോട്ടം വരില്ല
മാറിമറിഞ്ഞചരിത്രകഥകളും
മനംമടുപ്പിച്ചഅപപാഠങ്ങളും
രാസയൌഗികങ്ങളുടെ
പ്രതിപ്രവര്‍ത്തനങ്ങളും
ശിരസ്സിലിടംകിട്ടായ്കയാല്‍
അലഞ്ഞുതിരിയില്ല

നോക്കിയെഴുത്ത് എന്ന കലയില്‍
പണ്ടേ പിമ്പനാണെങ്കില്‍
അതൈശ്ചികമായെടുത്ത്
പരിശീലനം തുടങ്ങുക.
നേടുക ദീര്‍ഘദൃഷ്ടി,
കാഴ്ചകരങ്ങളിലെത്തുക,
വരകള്‍വടിവിലാക്കുക.

ഉത്തരക്കടലാസിനു മാത്രമല്ല
പകര്‍ത്തെഴുത്തിനുപയോഗിച്ച
ഗ്രന്ഥങ്ങള്‍ക്കും ഇനി പ്രത്യേകം മാര്‍ക്കു്
ഓരോ കടലാസിലും
അതതിന്‍റെ മാര്‍ക്കു്
കുറിക്കപ്പെട്ടിരിക്കുന്നു
അകക്കട്ടിയുള്ള താളുകള്‍
ആരുടേതാണ്
വിരല്‍തൊട്ടു മാറിക്കുക
കാണുക,വരകള്‍മാത്രം
പരീക്ഷയിലകപ്പെടുക
നിയോഗം പൂര്‍ത്തിയാക്കുക.

എന്നിട്ടും എന്തുകൊണ്ടാണ്
സമ്മര്‍ദ്ദംനിറഞ്ഞ പരീക്ഷാമുറിയില്‍
എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷകന്‍ പെരുച്ചാഴിയെപ്പോലെ
പലദിശകളില്‍ സഞ്ചരിക്കുന്നത്.
അക്ഷരങ്ങള്‍കൊരുത്ത വിരലുകള്‍
വിറച്ചലക്ഷ്യമാകുന്നത്.
ആരോ എന്‍റെതലയില്‍
നീറ്റുംപെട്ടിയെറിഞ്ഞിരിക്കുന്നു.
കാലുകള്‍ക്കു തീയിട്ടിരിക്കുന്നു.
എന്‍റെ ജീവിതം പൂരിപ്പിക്കേണ്ടത്
ആരുടെ ജീവിതം പകര്‍ത്തിയെഴുതിയാണ്....?



/////ബന്‍സി ജോയ്-------------------------------------27/5/2015
(പുസ്തകം തുറന്നുവച്ച് പരീക്ഷഎഴുതുന്നരീതി നമ്മുടെ കലാശാലകളിലും വന്നേക്കാം എന്ന വാര്‍ത്ത,-ചില ഉന്നതന്മാര്‍ കോപ്പിയടിച്ചുപിടിക്കപ്പെട്ടതിനു ശേഷം വായിക്കുയുണ്ടായി)

2015, മേയ് 21, വ്യാഴാഴ്‌ച

കൂട്





-------------------------------------------------@





എരിത്തിലും വൈക്കോലുംമാത്രം
പരിചിതമായിപ്പോയ
പൂവാലിപ്പശുവിന്‍റെ
നെറുകയില്‍ തൊട്ടിട്ട്
ഉമ്മ ഉമ്മയെന്ന്‍
ചൊല്ലിച്ചിരിച്ചാഹ്ലാദിക്കുന്നു
ആരുമയാം കുസൃതി
കൂട്ടിലെകോഴികള്‍ക്കു നേരേ
കിന്നാരംപറഞ്ഞതി-
സ്നേഹംപൂണ്ടവരോടൊപ്പം
ശൈശവം പിച്ചവയ്ക്കുന്നു.
വാമഭാഗത്തിന്‍ നിര്‍ബന്ധം-
മൃഗശാലകാട്ടിക്കൊടുക്കവള്‍ക്കെന്ന്‍;
തിരുവനന്തപുരത്തിന്നു
സകുടുംബം വണ്ടികേറി.
പലരൂപത്തില്‍വിരാജിക്കും
ജീവിവര്‍ഗങ്ങള്‍തന്‍
വിലാസകേളികള്‍
അത്ഭുതംനിറയും കുഞ്ഞുമിഴികളാ-
ലറിഞ്ഞാഹ്ലാദപ്പൂത്തിരി
കത്തിച്ചവളാനന്ദിക്കെ,
കൂട്ടിലടയ്ക്കപ്പെട്ടജീവികളെ നോക്കി
ആഘോഷിക്കുന്നത്
മനുഷ്യത്വമല്ലെന്നവളോട്
പറയാന്‍കഴിയാതെ
ഖിന്നനായിടുന്നു
അഹംബോധമാം കൂട്ടിലകപ്പെട്ട
എന്നിലെ നരജീവി.



////////ബന്‍സി ജോയ്    ------------------------------22/5/2015

2015, മേയ് 8, വെള്ളിയാഴ്‌ച

വായന



-------------------------------------@




ഉദ്ഘാടനം ചെയ്തധികനാള്‍
കഴിയുംമുമ്പ് പൂട്ടുവീണ
ശൌചാലയം കണക്കവള്‍
വമിക്കുന്നുണ്ടിപ്പോഴും
ഗതകാലസ്മരണകള്‍
കനപ്പെട്ടതാഴിന്നുമീതെ
അവന്‍റെ താലി
കാര്യംസാധിക്കാന്‍ അവനാ-
പ്പുരയുടെചുറ്റുംമണ്ടിനടന്നു*
സൂക്ഷിക്കപ്പെട്ടരഹസ്യങ്ങള്‍
നെടുനിശ്വാസങ്ങളായ്
വരച്ചുവച്ചപുഞ്ചിരി
മുഖാവരണമാക്കി നവമിഥുനങ്ങള്‍
കഠിനതപം..............!
അകമറയുടെ പൂട്ടുതുറന്നു
ആര്‍ക്കോവേണ്ടി അവള്‍
കനല്‍കൊണ്ടു കോറിയിട്ട
ചുവരെഴുത്ത്
   "നീ കേള്‍ക്കാതെപോയ കവിത
    അശിക്കാതെ പോയ മധുരം
    മീട്ടാതെപോയ വീണ
    എന്‍റെപ്രണയം"
കനലുകള്‍ക്കുമീതെ അവളുടെ
നുറുങ്ങിയഹൃദയം
ചുംബനം അവന്‍മരുന്നാക്കി
അമൃതായി വാക്കുകള്‍
   "നാമീയോര്‍മ്മച്ചുമരുകളില്‍
     വെണ്‍ചായം തേയ്ക്കുക
     ചുവന്നഅക്ഷരങ്ങളില്‍
     മധുരമുള്ളകവിത നീ കുറിക്കുക
    നമുക്കൊന്നിച്ചു വായിച്ചുതുടങ്ങാം..".


////ബന്‍സി ജോയ് 8/5/2015

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

സാക്ഷി



--------------------------------------@
പരസ്പരം കണ്ണുകളിലേക്കു
നോക്കിയിരുന്നു
അവളിലവനേയും
അവനിലവളേയും
അന്വേഷിച്ചന്വേഷിച്ച്
അവരില്ലണ്ടായി...

ശൂന്യതയില്‍ മൂന്നാമതൊരാള്‍
മുനവച്ചുചോദിച്ചു
നിങ്ങള്‍തമ്മിലത്രയ്ക്കോ...?
അവളുടെ സ്നേഹം
എന്‍റെ നെഞ്ചകമറിയുന്നുവെന്ന്‍
അവനും
അവന്‍റെ പ്രണയം
ഹൃദയംകൊണ്ടറിയുന്നുവെന്ന്‍
അവളും.
കടുംചുവപ്പാര്‍ന്ന
റോസാപ്പൂക്കള്‍ പോലവര്‍
രാഗംപകര്‍ന്ന്
സുഷുപ്തിയിലാണ്ടു.

പ്രണയം ധ്യാനിച്ച മൂന്നാമന്‍
തിര്യക്കുകള്‍ക്കുതുല്യം
കലമ്പല്‍ കേട്ടുണര്‍ന്നു.

എന്നെ നീ അറിയുന്നില്ലെന്ന്
അവള്‍.
നിനക്കെന്നെയറിയില്ലെന്ന്
അവന്‍.
വിലകുറച്ചെന്നെ
കണ്ടതുകൊണ്ടാണെന്‍റെ
ജന്മദിനത്തില്‍
വിലകുറഞ്ഞസമ്മാനം
തന്നതെന്നവള്‍
എന്‍റെ പ്രണയോപഹാരത്തിനു
വിലയിട്ടതു
എനിക്കു വിലയിട്ടതു
പോലെന്നവന്‍
കലഹംപെരുത്ത്
കീരിയും പാമ്പുമായി.

കടിച്ചുകീറി രക്തംപൊടിച്ച്
വിരഹം.

കിനാവുകള്‍
പളുങ്കുപത്രംപോലെ
ചിതറിത്തെറിച്ചതിന്‍
ചാരത്തുനിന്ന്‍
പ്രണയംസത്യമല്ലെന്നും
സ്ഥിരമല്ലെന്നും
സത്യംസ്ഥിരമെന്നും


ഉള്‍ക്കാതറിഞ്ഞ്
ധ്യാനത്തിലമരുന്നു സാക്ഷി.


////ബന്‍സി ജോയ് ...........................................28/4/2015

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

എന്‍റെ പിഴ



-------------------------------------------------------@
സ്വര്‍ഗത്തിനും ഭൂമിക്കും മധ്യേ
ഉയര്‍ത്തപ്പെട്ട നിന്‍റെ
സിംഹാസനമായിരുന്നു
മരക്കുരിശ്.
നിന്നെ മരത്തോടുചേര്‍ത്തിട്ടും
നിന്‍റെ ഹൃദയം
മരമായില്ലെന്നതിനു
രക്തവും ജലവും സാക്ഷി.
മുള്‍ക്കിരീടം ചൂടിയ
നിന്‍റെ രാജത്വം
അന്ധകാരത്തിന്നു മീതേ
വെളിച്ചത്തിന്‍റെ വിജയം.
നിന്‍റെ മുറിക്കപ്പെട്ട
ഹൃദയത്തില്‍ നിന്ന്‍
ഉയര്‍ന്ന നിലവിളി;
ഇന്നും നിന്നെതള്ളിപ്പറഞ്ഞ്‌
ചിരിച്ചുകൊണ്ട് ചതിവിതച്ച്
മൌനം ഭൂഷണമാക്കിയ
എന്‍റെ ഹൃദയകാഠിന്യത്തിനു പകരം.
ജീവന്‍റെ ഉടയവനേ,
നിന്നാലുപേക്ഷിക്കപ്പെട്ട പ്രാണന്‍
നിന്‍റെ ഹിതമനുസരിച്ച്
പുന:പ്രവേശം ചെയ്ത്
ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ബോധത്തിനു
ഉയിര്‍പ്പുഞായര്‍ വരെ
ഞാനെന്തിനാണ്
ഇപ്പോഴും കാത്തിരിക്കുന്നത്
തിരുനിണത്താല്‍ വീണ്ടെടുക്കപ്പെട്ട
അല്‍പവിശ്വാസിയോടു
പൊറുക്കേണമേ...



                                     ////ബന്‍സി ജോയ്

2015, മാർച്ച് 13, വെള്ളിയാഴ്‌ച

പിടച്ചില്‍






-------------------------------------------@

നാഴികയും നക്ഷത്രവും
നല്ലത്.
ജാതകം കേമം.
കുസൃതികള്‍
അതിരസം.
വളര്‍ന്നു,
ആവശ്യങ്ങള്‍
അനാവശ്യങ്ങള്‍,
ഒന്നും
നിരസിച്ചില്ല.
മയില്‍പ്പീലികൊണ്ടും
വേദനിപ്പിച്ചില്ല.
ഒരുനാള്‍,
അയല്‍പക്കത്തെ
ഗോപിക
അമ്മയോടു
പറഞ്ഞു,
"നമ്മുടെ
മോനുവിന്
കഴുകന്‍റെ
കണ്ണുകളും
നഖങ്ങളും
കുറുക്കന്റെ
ചിരിയുമാണ്"
അമ്മ
ഗര്‍ഭപാത്രം
വരെ
പിടഞ്ഞു....



//////ബന്‍സി ജോയ്

കഷ്ടം




------------------------------------@
"ഇങ്ങനെ മതിയോ"
"പിന്നെ"
"കെട്ടണ്ടേ"
"വേണോ"
"വേണം"
"കെട്ടി"
"വിശേഷം?"
"മത്സരിക്കുന്നുണ്ട്"
"ഇതുവരെയൊന്നും"
"ഓക്കാനിച്ചു"
"എന്നത്തേക്കാ?"
"ഉടനെ"
"വല്ലതുമായോ"
"ആയി"
"എന്തുകുട്ട്യാ?"
"പെണ്ണ്‍ "
"ശ്ശോ! കഷ്ടമായിപ്പോയി"




//////ബന്‍സി ജോയ്

2015, മാർച്ച് 11, ബുധനാഴ്‌ച

അയനം







-----------------------------------@


ഒരു കൈക്കുമ്പിള്‍
ജലത്തില്‍ നീ
പ്രതിഫലിക്കെ,
നീയിത്രയേയുള്ളുവെന്ന്‍
ഞാന്‍ കരുതി
എന്‍റെ കരുതലുകള്‍
നിന്‍റെ കരച്ചിലായ്
തുളുമ്പിയൊഴുകി
നീ ഗംഗയായ്

///////ബന്‍സി ജോയ്

2015, മാർച്ച് 1, ഞായറാഴ്‌ച

പക്ഷേ





.............................................@

അര്‍ജ്ജുനനര്‍ജ്ജുനനെന്ന്‍
അസൂയാലുക്കള്‍പോലും
അഭിനന്ദിച്ചാര്‍ത്തോടുവില്‍
വിരാടവിഡ്ഢിയുടെ ദര്‍ബ്ബാറില്‍
ബൃഹന്ദളവേഷത്തില്‍
ജീവിതമജ്ഞാതം
ഉര്‍വശിയിപ്പോഴും
ക്ഷണിക്കുന്നുണ്ട്‌ പക്ഷേ............

/////ബന്‍സി ജോയ്

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

രാവണപക്ഷത്ത്


-----------------------------------------------------------@
കഥയമമ കഥയമമ
കഥകളതിസാദരമെന്ന്‍
അമരകവിതുഞ്ചത്തുരാമാനുജന്‍
കിളിമകളോടതിസരസമുരചെയ്ത്
വിരചിച്ച രാമകഥാമൃതം
ഉത്ക്കടഹര്‍ഷവുമതിവാത്സല്യവു-
മുള്‍ച്ചേര്‍ത്ത്‌ പ്രാര്‍ത്ഥനാനിര്‍ഭരം മുത്തശ്ശി
കോസലനാഥനെ സ്മരിച്ച്
പാരായണം ചെയ്യവേ
ഗ്രാനൈറ്റു തറയില്‍
വിലയേറിയ കാര്‍പെറ്റില്‍
എല്ലീഡീ വെട്ടത്തില്‍
ബോറടിച്ചെന്നുപറഞ്ഞ്
കോട്ടുവായിട്ട് സമീപസ്ഥനായ്‌
കൊച്ചുമകന്‍


അറിയണം നീയിക്കഥ
ഇടമുറിയാതെ മുഴുവനായ്
ഹൃദയത്തിലാക്കണം
അകപ്പോരുളറിയണം
അധര്‍മ്മത്തിന്നെതിരേ
മുഴങ്ങുന്നഞാണൊലി
അന്തരംഗത്തിലെന്നും മിടിക്കണം
രാമന്‍റെചരണം നിനക്കെന്നും
ശരണമായ്ത്തീരണം
പ്രാണന്‍പൊലിയുന്ന
നേരത്തുപോലുമാ
ലോകാഭിരാമന്‍റെ നാമം
മോക്ഷത്തിന്നുതകുന്ന കാരണമെന്ന്
അകതാരിലറിയണം
നീയെന്നുമെന്നും
മകനേ നീയിക്കഥാസാരമൊക്കെ
നന്നായിഗ്രഹിക്കേണമെന്നുചൊല്ലി
കവിളില്‍തലോടി സ്നേഹംചൊരിയവേ
മുത്തശ്ശിക്കറിയുമോ ടാര്‍സനെ
സ്പൈഡര്‍മാന്‍ സൂപ്പര്‍മാന്‍
മാന്‍ഡ്രേക്കെന്നിവരേ
എത്രരസമാണെന്തൊരു
സാഹസമാണിവരുടേതെന്ന്


കനപ്പെട്ടു നിശബ്ദത
പുകയായ് പുകഞ്ഞുയരുന്നു കദനം
നിര്‍വ്വാണപ്രാപ്തിക്കാഗ്രഹം
ജനിച്ചു പോയ്‌
സാധ്വിയാമാമുത്തശ്ശിക്ക്
രാമ ശ്രീരാമ സീതാഭിരാമ
ശ്രീരാമചന്ദ്രപരമാനന്ദമൂര്‍ത്തേ
രാമസായകമേറ്റൊരു
മോക്ഷമാണിതില്‍ഭേദം
ആയതിന്നിനി
രാവണപക്ഷത്തും ചേരാം
രാമ ശ്രീരാമചന്ദ്ര
നീതന്നെശരണം


///////ബന്‍സിജോയ്

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

പനി

പനി
------------------------------------------------------------@

ഒരുതവണ
കാണുന്നതിന്
നൂറ്റിയമ്പതുരൂപ
കണ്ടു
ശ്വാസംപിടിച്ചു
വലിച്ചുവിട്ടു
നെഞ്ചിലും പുറത്തും
കുഴലുവച്ചു
വായും കണ്ണും പരമാവധി
തുറന്നുകാണിച്ചു
കുറിപ്പടിതന്നു
നേരേഎതിരേയുള്ള
മരുന്നുകടയില്‍നിന്നു
വാങ്ങണമെന്നു
പ്രത്യേകം പറഞ്ഞു
അതിന്നടുത്തലാബില്‍നിന്നു
രക്തം കഫം മലംമുത്രം
നെഞ്ചിന്നൊരു എക്സ്രേ
തലയ്ക്കൊരു സ്കാന്‍
എല്ലമെടുക്കേണ്ട വഴിയും
വഴിക്കണക്കും
വഴിപോലെ പറഞ്ഞുതന്നു
രണ്ടുദിവസം കഴിഞ്ഞു
വീണ്ടും വന്നുകണ്ടു
പരിശോധനാഫലങ്ങളില്‍
സൂക്ഷ്മപരിശോധന
കരുണം ശാന്തം അത്ഭുതം
ഭാവങ്ങള്‍ മിന്നിമറഞ്ഞു
"ഞാന്‍ കരുതിയതുപോലൊന്നും
തനിക്കില്ല.
ചെറിയൊരു പനി
കഴിഞ്ഞതവണ കുറിച്ച
ഗുളികകള്‍ കഴിച്ചാല്‍ മതി"
ഫീസ് സ്നേഹപൂര്‍വ്വം
സ്വീകരിച്ചഡോക്ടര്‍
ചിരിച്ചുകൊണ്ടു യാത്രയാക്കി.

///////ബന്‍സി ജോയ്

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

അകമെഴുത്ത്


അകമെഴുത്ത്
---------------------------@
നീ നന്നായി
ചുണ്ടുകള്‍ ചുവപ്പിച്ചിരിക്കുന്നു.
അല്‍പംകൂടി-
കടുത്തനിറമുപയോഗിച്ച്
അതിന്നതിരുകളും
വരച്ചിരിക്കുന്നു.

മഷിയെഴുതിയ
നിന്‍റെ കണ്ണുകളിലെ
തിളങ്ങുന്നകാമന
യൌവനത്തിന്‍റെ
വിരുന്നുമേശയില്‍
തീക്ഷ്ണമായ പങ്കുവയ്ക്കലിന്
വീണ്ടും വീണ്ടും
എന്നെ ക്ഷണിക്കുന്നത്
ഞാനറിയുന്നു.

ഒരു ഗാഢചുംബനത്തില്‍
ഇല്ലാണ്ടായേക്കാവുന്ന
ചുണ്ടിലെചായം പോലെയാണ്
നമുക്കിടയിലെ രാഗമെന്ന്
ഞാനെന്‍റകത്ത്
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
എഴുതിപ്പഠിക്കുന്നു.

///ബന്‍സി ജോയ്

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

ജീവജലധാര

ജീവജലധാര
------------------------------------------@
ഇതു മണല്‍പരപ്പിനുമീതേ
പരിശുദ്ധാത്മാവിന്‍റെ
പരിവര്‍ത്തനകാലം.
വചനപ്രവാഹത്തിനു
ജലവിതാനത്തെ
മാറ്റിനിര്‍ത്തിയ
അവന്‍റെകൈവേലയെ
നാം സ്തുതിക്കുക.
ഈ പരപ്പിനു മീതേ
അവന്‍റെ ആഴമുള്ള സ്നേഹം
വചനത്തിനു ബലംപകരുന്ന
പ്രാണന്‍റെ ഒഴുക്കായ്‌
എന്‍റെ ആത്മാവറിയുന്നു.
തേനറകളില്‍നിന്നു കിനിയുന്ന
മധുരംപോലെ
അവന്‍റെ വചനം
എന്‍റെ ഹൃദയംതൊട്ടറിയുന്നു.
അഹന്തയറ്റ് ശിരസുകുനിച്ച്
പൊടിയാവുക
മിഴിപൂട്ടുക ധ്യാനത്തിലമരുക
പ്രാണന്‍റെ വചസിനായ്....

///ബന്‍സി ജോയ്,
മലങ്കരസഭാതാരക 2015 ഫെബ്രുവരി.പേജ് 29

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

പുറത്തേക്കു പോയ നസ്രേത്തുകാരന്‍





പുറത്തേക്കു പോയ
നസ്രേത്തുകാരന്‍

---------------------------------------------@
തണുപ്പിറ്റുന്ന രാത്രി കാലം
ആണ്ടറുതിക്കല്പ നേരം
ഇടവകധ്യാനയോഗം
പ്രാര്‍ത്ഥനാനിര്‍ഭരം
സ്തുതികളാല്‍ മുഖരിതം.


അരങ്ങത്ത്
ആട്ടവിളക്കിനു പിന്നില്‍
ആവിപറക്കുന്നനുഭവജ്ഞാനവുമായി
ആത്മീയനവാതിഥി
മാനസാന്തരം വന്ന ചെറുപ്പക്കാരന്‍


പയറ്റുതുടങ്ങി
വലതുമാറി ഇടതൊഴിഞ്ഞ്
ആഞ്ഞുചവിട്ടി കൊഞ്ഞനംകുത്തി
ഭീഷണിപ്പെടുത്തി
ശാപവാക്കുകളുരുവിട്ട്
വെള്ളംകുടിച്ച്
ഉച്ചത്തിലുറക്കെ “സ്തോത്രം”

അന്തിക്ക് ആത്മീയലഹരി
പാനംചെയ്യാനെത്തിയ
ആബാലവൃദ്ധമഖിലവും
ഏറ്റുചൊല്ലി രംഗം കൊഴുപ്പിച്ചു
മേമ്പൊടിയായി
ചടുലതാളത്തില്‍ സംഗീതവും.


അനുഭവസാക്ഷ്യമായ്
പ്രാക്തനജീവിതം
അനാവരണംചെയ്തു
അഭിമാനപുരസരം പുംഗവന്‍

“വെള്ളമടിച്ചിട്ടുണ്ട് വ്യഭിചരിച്ചിട്ടുണ്ട്‌
മോഷ്ടിച്ചിട്ടുണ്ട് ഗുണ്ടാപ്പണിചെയ്തിട്ടുണ്ട്
മാനസാന്തരപ്പെട്ടിട്ടൊടുവില്‍
കര്‍ത്താവിന്റെ വേലചെയ്യുന്നു
ജീവിതം സുഖകരമിന്നു
നിങ്ങളും രക്ഷിക്കപ്പെടണം”


വചനം കേട്ടകുഞ്ഞാടുകളിലൊന്നു
ഒന്നുംമിണ്ടാതെ പരാങ്മുഖനായ്
പള്ളിക്കുപുറത്തുകടക്കെ
കാരണമന്വേഷിച്ചു പുരോഹിതന്‍


“ടിയാന്‍ പറഞ്ഞതുപോലൊന്നും
ഞാന്‍ചെയ്‌തിട്ടില്ലായാതിനാല്‍‌
ഇവയൊക്കെ ചെയ്തിട്ടു മാനസാന്തരപ്പെടാം
എങ്കിലല്ലേ കേട്ടിരിക്കാന്‍സുഖമുള്ളൊരു
സാക്ഷ്യമെനിക്കുമുണ്ടാകൂ”


നിരുദ്ധകണ്ഠനായ്‌നിന്നുപോയ്
പാവം പുരോഹിതശ്രേഷ്ഠന്‍.


///////////////////////ബന്‍സി ജോയ്
 

2015, ജനുവരി 31, ശനിയാഴ്‌ച

ലാബിലെ പെണ്‍കുട്ടി




ലാബിലെ പെണ്‍കുട്ടി
--------------------------------------@
കണ്ണില്‍ചോരയി-
ല്ലാത്തതുകൊണ്ടാണ്
രക്തത്തില്‍ പഞ്ചസാര
ക്രമത്തിലധികമായതെന്നു
ലാബിലെപെണ്‍കുട്ടി
കളിയായ്‌ പറഞ്ഞു
ചങ്കില്‍കുത്താനുള്ളവസരം
മവളും പഴാക്കുന്നില്ലെ-
ന്നോര്‍ത്ത് അവനും ചിരിച്ചു
ചില്ലുകൂട്ടിന്നുള്ളിലേ
മധുരംപൊതിഞ്ഞ പ്രലോഭനങ്ങള്‍
രസനയില്‍ രസംകിനിയുന്ന
നോവുകള്‍ മാത്രമാണിനി.
മധുരം മൃതമെന്നവള്‍
വീണ്ടുമോര്‍മ്മിപ്പിക്കെ
അധികം പഞ്ചാരയടിക്കാതെ
പദംവച്ചു നിറംകെട്ട
രുചിക്കൂട്ടുകള്‍ക്കു മാത്രമായി
ബാക്കി ജീവിതം



2015, ജനുവരി 21, ബുധനാഴ്‌ച

ദാമ്പത്യം








--------------------------------------@
നീയും
ഞാനും
തമ്മില്‍
പുറംതിരിഞ്ഞ്
ജീവിതചക്രം
മത്സരിച്ചു
ചവുട്ടി
സങ്കടക്കടലിന്‍റെ
നീര്‍ച്ചുഴി ചമയ്ക്കുന്നു




ബന്‍സി ജോയ്

2015, ജനുവരി 17, ശനിയാഴ്‌ച

6.30 എ. എം

6.30 എ . എം
-----------------------------------------------@
ഇളം മഞ്ഞ്
തണുത്ത കാറ്റ്
അസ്വസ്ഥതകള്‍
നിറച്ചു മടക്കിയ
ദിനപ്പത്രം
കഞ്ഞിപ്പശമുക്കിയ
കോട്ടണ്‍സാരി ചുറ്റി
മന്ദസ്മിതം തൂകി
പുലരി

2015, ജനുവരി 12, തിങ്കളാഴ്‌ച

ക്യൂ - വില്‍ നിന്നദൈവം

ക്യൂ - വില്‍ നിന്നദൈവം
-------------------------------------------------------------------@

നുരഞ്ഞുപൊന്തുന്ന
ആഗ്രഹങ്ങളും
അസംതൃപ്തമാം മനസ്സും
വെയില്‍കൊണ്ടു ചുവക്കുന്നനേരം
"അവളേയുംകൊണ്ടു
ഞാന്‍ നാളെ വരും
എന്തെങ്കിലും പ്രയോജനം വേണ്ടേ,
പെട്ടെന്നു സാധനംകിട്ടാന്‍
വഴിയിനിയിതു മാത്രം.
അല്ലെങ്കിലെന്തിനു
മദ്യക്കടയ്ക്കു മുന്നില്‍
രണ്ടു വരി
പെണ്ണിന്നുമാണിന്നു
മൊന്നിച്ചുനിന്നാല്‍പ്പോരേ"
കുഴഞ്ഞനാവില്‍നിന്ന്
ഉച്ചത്തിലാത്മപ്രലപനം.

അപകര്‍ഷബോധം മുറ്റിക്കുറുകി-
ക്കുനിഞ്ഞ ശിരസുകള്‍
ചത്തമീന്‍കണ്ണുകള്‍
അണഞ്ഞദീപം പോലെ
മുഖങ്ങള്‍
പുലഭ്യംപറഞ്ഞും നെടുവീര്‍പ്പിട്ടും
മുന്നോട്ടു പോകെ
മുന്നില്‍നിന്നൊരാള്‍
വെട്ടിത്തിരിഞ്ഞ് ഒരു നോട്ടം
"നീയെന്താണിവിടെ?
നിന്നെക്കുറിച്ചിതല്ലല്ലോ...."
അന്നോട്ടത്തിലൂടകലെ
നിന്നൊരു പ്രകാശരേണു
ഗദാധരന്‍റെ കൊറ്റികള്‍ കണക്ക്
ആത്മബോധത്തിന്‍റഗ്നി ജ്വലിപ്പി-
ച്ചതവന്‍റെ അകക്കണ്ണറിഞ്ഞു.
വരിമുറിച്ചവന്‍ സ്വതന്ത്രനായ്‌
ജീവിതം ലഹരിയായ്.

///// ബന്‍സി ജോയ്        ൧൨/൧/൨൦൧൫

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...