2018, മേയ് 1, ചൊവ്വാഴ്ച

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും


...................................................
പത്താംക്ലാസ്സു ബീയിലെ
അപ്പുക്കുട്ടന്‍
ഒരപ്രഖ്യാപിത സമരത്തിനു
കോപ്പുകൂട്ടി.
കുട്ടികളുടെ ഹൃദയമിടിപ്പറിഞ്ഞ്
അദ്ധ്യാപനം തപസ്യയാക്കിയ,
സുമതിട്ടീച്ചര്‍ ചെവിക്കുചെവിയാലെ
കാര്യമറിഞ്ഞു
പ്രകോപനത്തിനുകാരണം
പിന്‍ബഞ്ചുകാരന്‍
ചക്കപ്പോണ്ണന്‍ സതീശന്‍
ഹിതമാല്ലാത്തൊരിക്കാര്യം ഭവിച്ചത്
സ്കൂള്‍മുറ്റത്തെബദാംചുവട്ടില്‍
രമ്യ,ലീല,രജനി,മേരി,സന്ധ്യ എന്നീ
സുന്ദരികളേവരും കാണ്‍കെ
അപ്പുക്കുട്ടനെ
ചക്കപ്പോണ്ണന്‍ സതീശന്‍
കൊഞ്ഞനംകുത്തിക്കാണിച്ചു


സ്കൂളിന്നഭിമാനം,
നാടിന്നുനാളത്തെ വാഗ്ദാനം,
സമര്‍ത്ഥന്‍,സര്‍വ്വോപരി
വിദ്യാര്‍ത്ഥിപ്രതിനിധി
ഇത്യാദികളൊക്കെയായ
അപ്പുക്കുട്ടന്നു
മാനഹനിക്കിതു കാരണമായി.
പള്ളിക്കൂടത്തിന്റെ ഭാരവും
കുടവയറിന്റെ ഭാരവും
ഒരുപോലെതാങ്ങുന്ന
ചാക്കോമാഷ്
വിഷയംകേട്ട് ഗൌരവംപൂണ്ടു
കൂലങ്കഷചിത്തനായി.....
'ടി സി'കൊടുത്തുവിടാന്‍
അനുവാദംതരുന്നില്ല.
വിദ്യാഭ്യാസാവകാശനിയമം
ശാരീരികപീഡനം
മാനസികപീഡനം
തുടങ്ങിയ പീഡനങ്ങള്‍ക്ക്
വകതിരിവില്ലാത്ത വകുപ്പുകളേറെ;
പല്ലിനുപകരം പല്ല്
കണ്ണിനുപകരം കണ്ണ്
നീതിനടപ്പാക്കപ്പെട്ടു
രമ്യ ,ലീല,രജനി,മേരി,സന്ധ്യ എന്നീ
സുന്ദരിമാരുടെ മഹനീയ സാന്നിധ്യത്തില്‍
ചക്കപ്പൊണ്ണന്‍ സതീശനെ
അപ്പുക്കുട്ടന്‍
കൊഞ്ഞനംകുത്തിക്കാണിച്ചു
സംതൃപ്തനായി,
സമരം പിന്‍വലിച്ചു!!!


വീട്ടിലേക്കുള്ള മണിമുഴങ്ങി
ആരവങ്ങളാലഭിമാനപൂരിതനായി
അപ്പുക്കുട്ടന്‍ മടങ്ങുകയായി
കവലയൊന്നുകഴിഞ്ഞു
വളവൊന്നുതിരിഞ്ഞു
എതിരേനില്‍ക്കുന്നു
ചക്കപ്പൊണ്ണന്‍ സതീശന്‍
നിക്കറൂരി ഉടുമുണ്ടുപൊക്കിക്കാട്ടി
തിരിഞ്ഞൊരോട്ടം
കൂക്കുവിളികളുച്ചത്തിലൊടുങ്ങാതെ
ചിരിച്ചാര്‍ത്തു സുന്ദരികള്‍
തലതാഴ്തിയപ്പുക്കുട്ടന്‍!!
ചാക്കോസാറിന്റെ നീതിബോധം
ഇതിലും "ശിക്ഷ"നടപ്പിലാക്കുന്നതു
പഴയതുപോലാകുമോ......
ഉത്കണ്ഠാകുലനായി അപ്പുക്കുട്ടന്‍.

********************************************************
ബന്‍സി ജോയ്                                      1/4/2018

2017, ഏപ്രിൽ 29, ശനിയാഴ്‌ച

മനുഷ്യപുത്രന്‍റെ നിലവിളി


..........................@
അനന്തരം
സാത്താനാല്‍ പരീക്ഷിക്കപ്പെടേണ്ടതിനു
മനുഷ്യപുത്രന്‍ മലമുകളിലേക്കു നടന്നു
സൂര്യന്‍
ഉച്ചസ്ഥായിയിലെത്തിയപ്പോള്‍
പരീക്ഷകന്‍ പ്രത്യക്ഷനായി.
ചുറ്റുമുള്ളതെല്ലാം കാണിച്ചുകൊടുത്തിട്ട്
"ഇതെല്ലം നിനക്കുതരാം
ഒരു നമസ്ക്കാരം മതി"
പരീക്ഷകന്‍ തൊറ്റു
മനുഷ്യപുത്രന്‍ മലയിറങ്ങി
പിന്നാലെയെത്തിയ "കര്‍ത്തൃദാസന്‍"
വഴിവിട്ടവാഗ്ദാനം സ്വീകരിച്ചു.
മലമുകളില്‍ കുറ്റിയടിച്ചു
മലനിലവിളിച്ചു
നെറുകയില്‍ വിഭാഗീയതയുടെ
ചോരപൊടിഞ്ഞു
ദൈവത്തിന്റെ കാര്യവിചാരകന്‍
നീതിബോധത്തിന്റെ
ഉള്‍ക്കരുത്തുമായ് മലകയറി
നെറുകയില്‍നിന്ന്‍
മാരണമൊഴിപ്പിച്ച്
നീതിനടപ്പാക്കി
മലയിറങ്ങിയ നീതിമാനു്
ന്യായശാസ്ത്രിമാരും പരീശന്മാരും
പൌരപ്രമാണിമാരും
കുരിശുചമച്ചു
നീതിബോധംനിറഞ്ഞ
കാര്യവിചാരകനെ
മരത്തോടുചേര്‍ത്തു ബന്ധിച്ച്
ആണിയടിച്ചുതുടങ്ങിയപ്പോള്‍....
മനുഷ്യപുത്രന്റെ നിലവിളി
ഹൃദയവിശുദ്ധിയുള്ളവര്‍ കേട്ടു....
"ഏലീ എലീ ലമ്മ ശബക്താനി"



------ബന്‍സി ജോയ്------- 25 /4 2017

2017, മാർച്ച് 24, വെള്ളിയാഴ്‌ച

ഉയരങ്ങളിലൊരു ചില്ല



....................................@
ചേക്കേറണമെന്നുള്ള സ്വപ്നം
ചില്ലയറുത്തുമാറ്റിയാണു
നിഷേധിക്കുന്നത്
വിധി
കല്ലായും കാറ്റായും
കരവാളായും പിന്തുതരുന്നുണ്ട്
ദമനംചെയ്ത ആഗ്രഹങ്ങളാണ്
വിഹായസില്‍
പക്ഷങ്ങള്‍ക്കു ഭാരം
ചിറകുവിടര്‍ത്തികുതിക്കാന്‍
ഇന്ധനമാകുന്നത്
ഉള്‍ക്കരുത്തുള്ളൊരു ചില്ല
ഉയരങ്ങളിലുണ്ടെന്ന
കിനാക്കാഴ്ചയാണ്




.........////ബന്‍സി ജോയ്///........24/3/2017

വേനല്‍









.....................@
കണ്ണുകള്‍ വരണ്ട്
കാഴ്ചയ്ക്കു തീപിടിക്കുന്ന വേനല്‍
ഇമപൂട്ടാതെകണ്ട കിനാക്കളില്‍
ഇല്ല
നനുത്തകാറ്റിന്‍റെ സ്പര്‍ശം
നീരുറവ മുടിനാരുപോലെ
വറ്റിയ മനസ്സും മണ്ണും
ഇല്ല
സുഗന്ധവാഹിയായൊരു
കല്ലോലിനിയുടെ കളകളാരവം
ഒരു മഴക്കാറിനു കാതോര്‍ത്ത്
മണ്ണറയില്‍ മുളപോട്ടാതെ വിത്തുകള്‍
എണ്ണതീര്‍ന്ന തിരിനാള തുല്യം
പിടയുന്നു ജീവന്‍റെ കാമ്പുകള്‍.
പൊരുള്‍നഷ്ടമായ വാക്കുപോലെ
ചകിതമിപ്രാണന്‍റെ പാശം.



........///ബന്‍സി ജോയ്/////....24/3/2017

തയ്യാറെടുപ്പ്


തയ്യാറെടുപ്പ്
.................................@
ഇറച്ചി വേണ്ട
മീന്‍ വേണ്ട
മുട്ട വേണ്ട
നോമ്പു തുടങ്ങി,
പ്രാര്‍ത്ഥന പള്ളിപ്രാകാരങ്ങളെ
കമ്പിതമാക്കുന്നുണ്ട്
നാട്ടുകാരെയൊക്കെ
നല്ലവരാക്കണേന്ന്
നാലുപേരു കേള്‍ക്കെ
പ്രാര്‍ത്ഥിക്കുന്നുണ്ട്.
പള്ളീക്കേറാത്ത
കുഞ്ഞാടുകള്‍ക്കു വേണ്ടി
പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ട്
നീതിമാനെ കുരിശിലേറ്റുന്നതിന്
എനിക്കൊന്നു വിശുദ്ധനാകണം







....................///ബന്‍സി ജോയ്////.....24/3/2017

2016, ഡിസംബർ 25, ഞായറാഴ്‌ച

അകക്കണ്ണടച്ച് പ്രകാശം തിരയുമ്പോള്‍

ദൈവസ്നേഹം
വിശുദ്ധിപെയ്യുന്ന
പ്രകാശമായി
പുല്‍ക്കൂട്ടില്‍
ചുവടുവച്ചു.
അഹന്ത
വെളിച്ചത്തെ
വിചാരണ
ചെയ്തു.
മൌനം
തൊങ്ങല്‍
ചാര്‍ത്തിയ
അനന്തക്ഷമ
മറുപടിയായി.
നീതിമാനെന്ന
വിധിന്യായത്തില്‍
കുരിശുകൊണ്ടു
മരണമുദ്ര.
മൂന്നാംപക്കം
ഉയിര്‍പ്പിന്റന്നും
ഇന്നും
സത്യത്തിനു
പുറംതിരിഞ്ഞ്
പ്രകാശം
തിരയുന്നു
കപടസത്യാന്വേഷി.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബന്‍സി ജോയ് ൨൬-൧൨-൨൦൧൬

2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ചിങ്ങമാസത്തിലെ വിരുന്നുകാരന്‍


__________________________@
ആകാശത്തിനു തുല്യം
വലിയമനസുള്ള
മഹാബലിചക്രവര്‍ത്തി
സമാധാനത്തോടെ
ഭൂമിയെ പാലനംചെയ്തുപോന്നു.
അഹന്തവളര്‍ന്നതുകൊണ്ട്
മനസ്സിനുവലിപ്പംകുറഞ്ഞ
വാമനന്‍
കൌശലം കൈമുതലാക്കി
ചക്രവര്‍ത്തിയില്‍നിന്നു
സകലതും കാല്‍ച്ചുവട്ടിലാക്കി.
സര്‍വവും ദാനംചെയ്ത
സത്യസന്ധനെ
സ്വര്‍ഗത്തിലേക്കയക്കാതെ
പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി
"വമനത്വം" അവന്‍ തെളിയിച്ചു.

ആര്‍ത്തിപെരുത്തതു കൊണ്ട്
മനസ്സുഖം നഷ്ടപ്പെട്ട
വാമനന്‍മാര്‍
ഓരോചുവടും മത്സരിച്ചളന്ന്
സ്വന്തമാക്കാന്‍ ശ്രമിക്കുന്ന
കേരളത്തിലേക്ക്
ധാര്‍മ്മികതയുടെ ചക്രവര്‍ത്തി
സൂര്യതേജസ്സോടെ വീണ്ടും വരികയാണ്,
സത്യത്തിന്‍റെ ഈടുവയ്പുകള്‍
ബാക്കിയുണ്ടോ എന്നറിയാന്‍

.................ബന്‍സി ജോയ് ..........5/9/2016

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...